Song of Solomon 2

1ഞാൻ ശാരോനിലെ പനിനീർപുഷ്പവും

താഴ്വരകളിലെ താമരപ്പൂവും ആകുന്നു.
2മുള്ളുകളുടെ ഇടയിൽ താമരപോലെ
കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു.

3കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ

യൗവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു;
അതിന്റെ നിഴലിൽ ഞാൻ ആനന്ദത്തോടെ ഇരുന്നു;
അതിന്റെ പഴം എന്റെ നാവിന് മധുരമായിരുന്നു.
4അവൻ എന്നെ വീഞ്ഞുവീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു;
എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.

5ഞാൻ പ്രേമവിവശയായിരിക്കുകയാൽ

മുന്തിരിയട തന്ന് എന്നെ ശക്തീകരിക്കുവിൻ;
നാരങ്ങാ തന്ന് എന്നെ തണുപ്പിക്കുവിൻ.
6അവന്റെ ഇടം കൈ എന്റെ തലയിൻ കീഴിൽ ഇരിക്കട്ടെ;
അവന്റെ വലം കൈ എന്നെ ആശ്ലേഷിക്കട്ടെ.

7യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ,

പ്രേമത്തിന് ഇഷ്ടമാകുവോളം
അതിനെ ഇളക്കരുത്, ഉണർത്തുകയുമരുത്.

8അതാ, എന്റെ പ്രിയന്റെ സ്വരം!

അവൻ മലകളിന്മേൽ ചാടിയും കുന്നുകളിന്മേൽ കുതിച്ചുംകൊണ്ട് വരുന്നു.
9എന്റെ പ്രിയൻ ചെറുമാനിനും കലമാൻകുട്ടിക്കും തുല്യൻ;
ഇതാ, അവൻ നമ്മുടെ മതിലിന് പുറമേ നില്ക്കുന്നു;
അവൻ കിളിവാതിലിലൂടെ നോക്കുന്നു;
അഴിക്കിടയിൽകൂടി ഒളിഞ്ഞുനോക്കുന്നു.

10എന്റെ പ്രിയൻ എന്നോട് പറഞ്ഞത്:

“എന്റെ പ്രിയേ, എഴുന്നേല്ക്കുക; എന്റെ സുന്ദരീ, വരുക.
11ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ.

12പുഷ്പങ്ങൾ ഭൂമിയിൽ കാണായ്‌വരുന്നു;

വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു;
കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു.
13അത്തിക്കായ്കൾ പഴുക്കുന്നു;
മുന്തിരിവള്ളി പൂത്ത് സുഗന്ധം വീശുന്നു;
എന്റെ പ്രിയേ, എഴുന്നേല്ക്കുക; എന്റെ സുന്ദരീ, വരുക.

14പാറയുടെ പിളർപ്പിലും പർവ്വതച്ചെരിവിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ,

ഞാൻ നിന്റെ മുഖം ഒന്നു കാണട്ടെ;
നിന്റെ സ്വരം ഒന്നു കേൾക്കട്ടെ;
നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൗന്ദര്യമുള്ളതും ആകുന്നു.

15ഞങ്ങളുടെ മുന്തിരിത്തോട്ടങ്ങൾ പൂത്തിരിക്കുകയാൽ

മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ,
ചെറുകുറുക്കന്മാരെത്തന്നെ പിടിച്ചുതരുവിൻ.

16എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവനുള്ളവൾ;

അവൻ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു.
വെയിലാറി, നിഴൽ കാണാതെയാകുവോളം,
എന്റെ പ്രിയനേ, നീ മടങ്ങിവന്ന് ദുർഘടപർവ്വതങ്ങളിലെ
ചെറുമാനിനും കലമാൻകുട്ടിക്കും തുല്യനായിരിക്കുക.
17

Copyright information for MalULB